Thamarassery: കാരാടിയിൽ വിമുക്തഭടൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. കാരാടിപറമ്പത്ത് ഗോപാലൻ (74) ആണ് മരണപ്പെട്ടത്. തന്റെ സുഹൃത്തിനോട് മനോവിഷമം പങ്കുവെക്കാൻ എത്തുന്നതിനിടെയായിരുന്നു സംഭവം. മരുമകന്റെ നിരന്തരമായ മാനസിക പീഡനമാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് മകൾ താമരശ്ശേരി പോലീസിൽ പരാതി നൽകി.
സംഭവത്തെക്കുറിച്ച് മകൾ ദിവ്യ പറയുന്നത്:
മരണത്തിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് മകൾ ദിവ്യയുടെ സ്ഥാപനത്തിന് മുന്നിൽ വെച്ച് ഭർത്താവ് വിനീഷ്, ഗോപാലനെ കടയിൽ നിന്നും പിടിച്ച് പുറത്താക്കുകയും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തന്റെ അച്ഛനെ ഭർത്താവ് നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് മകൾ ദിവ്യ പറഞ്ഞു.
”തന്റെ സ്ഥാപനത്തിൽ നിന്നും പുറപ്പെട്ട് കാരാടിയിൽ എത്തിയ സമയത്താണ് അച്ഛൻ കുഴഞ്ഞു വീണത്. ഭർത്താവ് നിരന്തരം പ്രശ്നം ഉണ്ടാക്കുന്ന ആളാണ്. കഴിഞ്ഞ രാത്രിയിലും ഞാൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഭർത്താവ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. പുലർച്ചെ 5 മണി വരെ പോലീസ് സംരക്ഷണത്തിലാണ് ഞങ്ങൾ വീട്ടിൽ കഴിഞ്ഞത്.” – ദിവ്യ (മകൾ)
തനിക്കും മക്കൾക്കും നേരെയുണ്ടാകുന്ന നിരന്തര പീഡനം അച്ഛനെ ഏറെ മനോവിഷമത്തിലാക്കിയിരുന്നു. തങ്ങളെ അച്ഛൻ സഹായിക്കുന്നതിലുള്ള വിരോധം മൂലമാണ് ഭർത്താവ് അച്ഛന് നേരെ തിരിഞ്ഞതെന്നും ദിവ്യ കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
റോഡിൽ കുഴഞ്ഞുവീണ ഉടനെ നാട്ടുകാർ ഗോപാലനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മകൾ ദിവ്യ ഭർത്താവ് വിനീഷിനെതിരെ താമരശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
- ഭാര്യ: ശാന്ത
- മക്കൾ: ദിവ്യ, ധന്യ
- മരുമക്കൾ: വിനീഷ്, വിവേക്