Thamarassery: മേഖലയിൽ ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു. താമരശ്ശേരി ചുങ്കം ചുണ്ടക്കുന്നുമ്മൽ ആരിഫയുടെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം നടന്നത്.
തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാർ
അപകടസമയത്ത് വീട്ടിൽ ആരിഫയും സഹോദരിയുടെ രണ്ട് മക്കളുമാണ് ഉണ്ടാവാറുള്ളത്. എന്നാൽ മേൽക്കൂര തകർന്നു വീഴുന്നതിന് കൃത്യം അഞ്ച് മിനിറ്റ് മുമ്പ് ഇവർ വീടിന് പുറത്തേക്ക് പോയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. വീടിന്റെ മുൻഭാഗത്തെ കോൺക്രീറ്റ് ചെയ്ത ചെറിയ ഭാഗം ഒഴികെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം പൂർണ്ണമായും തകർന്നു വീണിട്ടുണ്ട്.
ലക്ഷങ്ങളുടെ നാശനഷ്ടം
രണ്ട് കിടപ്പുമുറികളും അടുക്കളയും പൂർണ്ണമായും തകർന്നു. മേൽക്കൂര ഇടിഞ്ഞു വീണതിനെത്തുടർന്ന് വീട്ടിലുണ്ടായിരുന്ന ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾക്കും വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ മഴയും കാറ്റും കാരണമാണ് വർഷങ്ങൾ പഴക്കമുള്ള വീടിന്റെ മേൽക്കൂര തകരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.