Balussery: കേരളത്തിലെ പൊതുജനാരോഗ്യ മേഖല വികസിത രാജ്യങ്ങളിലെ നിലവാരത്തിലേക്ക് ഉയർന്നുവെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ അഞ്ചുനില കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന തരത്തിലുള്ള വലിയ മാറ്റങ്ങളാണ് കേരളത്തിലെ ആരോഗ്യമേഖലയിൽ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ബജറ്റിൽ ആരോഗ്യമേഖലയ്ക്കായി ഏറ്റവും കൂടുതൽ വിഹിതം മാറ്റിവെക്കുന്നതും സൗജന്യ ചികിത്സ നൽകുന്നതിലും കേരളം മുന്നിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ആധുനിക സാങ്കേതികവിദ്യകളായ നിർമ്മിത ബുദ്ധി (AI), മെഷീൻ ലേണിങ് എന്നിവ ഉപയോഗപ്പെടുത്തി ആരോഗ്യ സംവിധാനത്തെ കൂടുതൽ മികവുറ്റതാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
ആശുപത്രിയിലെ പ്രധാന സവിശേഷതകൾ:
-
നിർമ്മാണച്ചെലവ്: 26.31 കോടി രൂപ.
-
വിസ്തീർണ്ണം: 43,855.17 സ്ക്വയർ ഫീറ്റ് (അഞ്ച് നിലകൾ).
-
സൗകര്യങ്ങൾ: അത്യാഹിത വിഭാഗം, വിവിധ ഒ.പി റൂമുകൾ, മൈനർ ഓപ്പറേഷൻ തിയേറ്റർ, ഗൈനക് ഒ.ടി, ലേബർ റൂം, ട്രിയാജ്, എൻ.ഐ.സി.യു (NICU), ജനറൽ സർജറി ഒ.ടി, ഓർത്തോ ഒ.ടി, സർജിക്കൽ ഐ.സി.യു, എച്ച് ലബോറട്ടറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
-
വാർഡുകൾ: സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വാർഡുകൾക്ക് പുറമെ പീഡിയാട്രിക് വാർഡും സജ്ജമാണ്.
-
മറ്റ് സംവിധാനങ്ങൾ: 20 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ലിഫ്റ്റ്, സി.സി.ടി.വി കാമറകൾ, മലിനജല സംസ്കരണ പ്ലാന്റ്, ആധുനിക അഗ്നിരക്ഷാ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
-
ജലസംഭരണം: കുടിവെള്ളത്തിനും അഗ്നിശമനത്തിനുമായി ആകെ 2,20,000 ലിറ്റർ ശേഷിയുള്ള ഭൂഗർഭ ജലസംഭരണികളും ഓവർഹെഡ് ടാങ്കുകളും പണിതീർത്തു.
1.14 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച വെർട്ടിക്കൽ ബ്ലോക്ക് ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ്. ബയോഗ്യാസ് പ്ലാന്റ്, ട്രാൻസ്‌ഫോർമർ, ജനറേറ്റർ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം കമലാക്ഷി, മംഗൾദാസ് ത്രിവേണി, കെ.കെ അബ്ദുള്ള മാസ്റ്റർ തുടങ്ങിയവരും വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികളും പങ്കെടുത്തു.