Kasaragod: ലോകം ഉറ്റുനോക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ന് കാസർകോട് കുണിയയിൽ സമാപനം. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന വിപുലമായ സമാപന പൊതുസമ്മേളനം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി റെക്ടർ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും.
പ്രമുഖരുടെ സാന്നിധ്യം:
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സമ്മേളനത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ചടങ്ങിൽ വെച്ച് സമസ്തയുടെ സെന്റിനറി അവാർഡ് സമ്മാനിക്കും.
അഞ്ച് നാൾ നീണ്ടുനിന്ന വൈവിധ്യമാർന്ന പരിപാടികൾക്കൊടുവിലാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന മഹാസംഗമം ഇന്ന് തിരശ്ശീല വീഴുന്നത്. സമസ്തയുടെ പണ്ഡിത ശ്രേഷ്ഠരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും സമാപന സമ്മേളനത്തിൽ സംസാരിക്കും.