Thiruvananthapuram: സ്കൂൾ ഉച്ചഭക്ഷ പദ്ധതിയുടെ ഭാഗമായി 17,313 മെട്രിക് ടൺ അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രീ-പ്രൈമറിയിൽ മുതൽ എട്ടാം ക്ലാസ് വരെയുള്ള സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പഠിക്കുന്ന 26 ലക്ഷം കുട്ടികൾക്ക് ഓരോരുത്തർക്കും നാലു കിലോ വീതം അരി വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പി.എം പോഷൺ പദ്ധതി, ഒരു കേന്ദ്രാവിഷ്കൃതമായ പദ്ധതി ആണെങ്കിലും കേരളത്തിൽ നിലവിൽ വളരെ പ്രതീക്ഷയോടെയും ഊർജത്തോടെയുമാണ് നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ ഓരോ വർഷവും ഇതിന് വിഹിതം മാറ്റി വെക്കുന്നുണ്ട്. 2016-ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഉച്ചഭക്ഷണ പദ്ധതി എത്രത്തോളം മെച്ചപ്പെട്ടിരിക്കുന്നു എന്നത് ഇന്നത്തെ കേരളം മുഴുവൻ കാണുന്ന വിജയം തന്നെയാണ്.
അച്ചാറോ, രസമോ മാത്രം ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നതിന്റെ കാലം കടന്നുപോയി. പയർ വർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണ മെനുവാണ് ഇന്ന് കുട്ടികൾക്ക് ലഭിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതി കൂടാതെ 2200 സ്കൂളുകളിൽ പ്രഭാതഭക്ഷണവും നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി വിശേഷമായ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഗുണമേന്മയുള്ള ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി എൻ.എ.ബി.എൽ അംഗീകൃത ലാബുകളിൽ പരിശോധന സംവിധാനം ഏർപ്പെടുത്തിയിരുന്നു.
വിഷ രഹിതമായ പച്ചക്കറികൾ കുട്ടികൾക്ക് നൽകുന്നതിന്റെ ഭാഗമായി 9666 സ്‌കൂളുകളിൽ അടുക്കള തോട്ടങ്ങൾ ഉണ്ടാക്കിയിരുന്നു. പാചകത്തിനായി ഗ്യാസ് കണക്ഷനുകളും നൽകിയതോടെ കൂടുതൽ ശുചിത്വമുള്ള പാചകശാലകൾ ഉറപ്പാക്കി. ഉച്ച ഭക്ഷണം പാചകം ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടവിധമുള്ള പരിശീലനവും ഓണറേറിയം വർദ്ധനയും, അവധിക്കാലത്തിൽ പ്രതിമാസ ധനസഹായവും നൽകിവരുന്നുണ്ട്