Palakkad: വിഴുങ്ങിയ തൊണ്ടി മുതല്‍ പുറത്തെടുക്കാൻ മോഷ്ടാവിനെ തീറ്റിപ്പോറ്റി പോലീസ്. ഞായറാഴ്ച രാത്രി 9ന് ആണ് മേലാര്‍കോട് വേലയ്ക്കിടെ മധുര സ്വദേശി മുത്തപ്പന്‍ (34) മൂന്നു വയസ്സുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത്. ഇതുകണ്ട് മുത്തശ്ശി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി ദേഹപരിശോധന നടത്തിയെങ്കിലും മാല കിട്ടിയില്ല. മാല വിഴുങ്ങിയിട്ടുണ്ടെന്ന് ഉറപ്പിച്ചു.
തുടർന്ന് പോലീസെത്തി ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് എക്സ്‌റേ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ മാല വയറിനുള്ളില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും വയറിളക്കാനുള്ള മരുന്ന് നല്‍കിയിട്ട് ഫലമുണ്ടായിട്ടില്ല. പഴം നല്‍കി മാല പുറത്തെത്തിക്കാനുള്ള ശ്രമമാണ് രണ്ടു ദിവസമായി നടക്കുന്നത്. നിശ്ചിത ഇടവേളകളില്‍ എക്‌സ്റേയെടുത്ത് മാലയുടെ സ്ഥാനമാറ്റം ഉറപ്പാക്കുന്നുണ്ട്.
ദഹിക്കുന്ന വസ്തു അല്ലാത്തതിനാല്‍ മാല വിസര്‍ജ്യത്തിനൊപ്പം പെട്ടെന്ന് പുറത്തുവരില്ല. രണ്ടു ദിവസംകൊണ്ട് താഴേക്കിറങ്ങി വരുമെന്നാണ് പ്രതീക്ഷയെന്ന് ആലത്തൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. അതുവരെ പോലീസ് സ്പെഷ്യല്‍ ഡ്യൂട്ടി തുടരും. മാലകിട്ടിയശേഷമേ കേസിന്റെ തുടര്‍ നടപടി ആരംഭിക്കൂ. ചിറ്റൂര്‍ പട്ടഞ്ചേരി സ്വദേശി വിനോദിന്റെ മകള്‍ നക്ഷത്രയുടെ മാലയാണ് മോഷ്ടിച്ചത്. മാലയ്ക്ക് മുക്കാല്‍ പവന്‍ തൂക്കം വരും.