കോഴിക്കോട്:ജനാധിപത്യവും മതേതരത്വവും അപകടത്തിലാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതികരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്തെത്തി. ബിൽ നിയമമാകുന്ന സാഹചര്യത്തിൽ നിയമപരമായ നിലപാടുകളുമായി മുന്നോട്ട് പോകുമെന്ന് സംഘടനയുടെ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ ചേർന്ന് നൽകിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പാർലമെന്റിൽ അംഗീകരിച്ച പുതിയ ഭേദഗതികൾ, കേന്ദ്ര വഖഫ് കൗൺസിലിന്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും അധികാരങ്ങൾ കവർന്നെടുക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. വഖഫ് ഭൂമികളുടെ സംരക്ഷണം ഭരണകൂടത്തിന്റെയും സാമൂഹിക സംഘടനകളുടേയും സംയുക്ത ഉത്തരവാദിത്വമാണെന്നും അവർ ഓർമ്മിപ്പിച്ചു.
മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങൾ ചൂഷണത്തിനും സമൂഹത്തിനകത്ത് ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കും ഈ ബിൽ വഴിയൊരുക്കുമെന്നാണ് സമസ്തയുടെ അഭിപ്രായം. ഇതിനെതിരെ ഇന്ത്യയിലെ മതേതര ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.